Thursday, 15 March 2012

മായാവതീ,നിങ്ങളൊന്നു പോയാ മതീ..

 ഉത്തര്‍പ്രദേശത്തിനു ബഹന്‍ജീയില്‍ നിന്നും,  കല്ലാനകളില്‍ നിന്നും മോചനം.. ഇനി യാദവ കാലം.38 വയസ്സുകാരനായ അഖിലേഷ്‌ യാദവ്‌ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി ആയിരിയ്ക്കുന്നു.രാഹുലണ്റ്റെ ഗ്ളാമറില്ലേലെന്താ,കളിയില്‍ ഒരല്‍പം മൂപ്പ്‌ തനിയ്ക്കാണെന്ന്‌ യാദവന്‍ തെളിയിച്ചു.സ്വന്തം ചിഹ്നമായ സൈക്കിളും ചവിട്ടി,മായമ്മയുടെ ആനകളെയും വീഴ്ത്തി,യാദവന്‍ താനൊരു ആണ്‍കുട്ടിയാണെന്നു തെളിയിച്ചു.'മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്കില്ല' എന്നാണല്ലൊ ചൊല്ല്..മുലായമിണ്റ്റെ മോനൊടാ കളി.. ഉത്തര്‍പ്രദേശത്തിണ്റ്റെ പാറ പെറുക്കി ബഹന്‍ജീയ്ക്കിനി തണ്റ്റെ തന്നെ പാര്‍ക്കുകളില്‍ ശിഷ്ടകാലം കാറ്റും കൊണ്ട്‌ കപ്പലണ്ടി തിന്നിരിയ്ക്കാം.ഗവണ്‍മെണ്റ്റിണ്റ്റെ പണം പുട്ടടിച്ച്‌ നിര്‍മിച്ച ആനപ്രതിമകളെയും,തണ്റ്റെ തന്നെ കാക്ക തൂറിയ കല്‍പ്രതിമകളെയും നോക്കി അടുത്ത കുറച്ചു വര്‍ഷം സുഖമായി തള്ളി നീക്കാം.എന്തായാലും പ്രതിമകള്‍ തകര്‍ക്കാന്‍ താനില്ലെന്നും,ശിഷ്ടകാലം മായമ്മച്ചിയ്ക്കു അയവിറക്കിയിരിക്കാന്‍ അതു നില നിര്‍ത്തുമെന്നും യാദവന്‍ പറഞ്ഞത്രെ..പുതിയ കണക്കുകള്‍ പ്രകാരം തുശ്ചമായ 111  കോടിയുടെ സ്വത്തും,വെറും 380 കാരറ്റ്‌ വജ്രാഭരണങ്ങളും,ഒരു കിലോഗ്രാം സ്വര്‍ണവും,ഡെല്‍ഹി ജംഗ്ഷനില്‍ രണ്ടു മുറി മാടക്കടയും,62 കോടിയുടെ ചെറ്റപ്പുരയും, 9 ലക്ഷത്തിണ്റ്റെ ഏറ്റവും ചെറിയ ഒരു ഡിന്നര്‍ സെറ്റും മാത്രം സ്വന്തമായുള്ള വേദനിയ്ക്കുന്ന ഈ പാവം കോടീശ്വരിയ്ക്കു ഇനി കുറച്ചുകാലം ധൈര്യമായി ചൊറിഞ്ഞൊണ്ടിരിയ്ക്കാമെന്നാണു പൊതുജന സംസാരം.വൊട്ടര്‍മാരായാല്‍ ഇങ്ങനെ വേണം,പൊതു ജനം കഴുതകളല്ലെന്ന്‌ ഒരിക്കല്‍ കൂടി തെളിയിച്ചു കൊടുത്തല്ലൊ.ഇത്തരം മായമ്മമാര്‍ക്കൊരു ചെറിയ മലയാളി ഉപദേശം 'കൊടുത്താല്‍ കൊല്ലത്തും കിട്ടുമെണ്റ്റമ്മച്ചീ,ഓര്‍മ്മയിരിയ്ക്കട്ടെ..

Wednesday, 7 March 2012

കുടിയന്‍മാരേ നിങ്ങള്‍ക്കുണ്ട്‌ KSRTC..


രണ്ടെണ്ണം അടിച്ച്‌ മധുര സ്വപ്നങ്ങളും കണ്ട്‌ സുഖമായി ട്രെയിനില്‍ സഞ്ചരിച്ചിരുന്ന മലയാളി കുടിയന്‍മാര്‍ക്ക്‌ വീണ്ടും നിരാശയുടെ നാളുകള്‍..രണ്ട്‌ ടിക്കറ്റ്‌ എക്സാമിനര്‍മാരും ഒരു ഗവണ്‍മണ്റ്റ്‌ ഉദ്യോഗസ്ഥനും കൂടി തകത്തു കളഞ്ഞത്‌ ഒരു വലിയ ജനവിഭാഗത്തിണ്റ്റെ സ്വപ്നങ്ങളായിരുന്നു.'ഓണം വന്നാലും ഉണ്ണി പിറന്നാലും കുടിയനു കുമ്പിളില്‍ തന്നെ കഞ്ഞി' എന്നാണത്രെ പുതിയ ചൊല്ല്‌.മദ്യപിച്ച്‌ വീട്ടിലെത്തിയാല്‍ ഭാര്യയുടെ ആട്ടും തുപ്പും,വഴിയില്‍ കിടന്നാല്‍ നായയുടെ ശല്യം,ട്രെയിനില്‍ കേറാമെന്നു വച്ചാല്‍ ഊത്തു മെഷീനുമായി പോലീസ്‌,ഇനി സ്വന്തം വണ്ടിയില്‍ പോയാലോ,കുടിച്ച കള്ളിണ്റ്റെ അളവനുസരിച്ച്‌ 10000 രൂപാ വരെ പിഴയും 4 വര്‍ഷം വരെ ഏമാന്‍മാരുടെ വക തടവും.സൈക്കിളൊടിച്ചു പൊകാമെന്ന്‌ വച്ചാല്‍ അടിച്ചടിച്ച്‌ കൂമ്പ്‌ കരിഞ്ഞു പോയതു കാരണം,പഴയ പോലെ നിശ്ചലാവസ്ഥയിലിരിക്കുന്ന സൈക്കിളിണ്റ്റെ ജഡത്വത്തെ തരണം ചെയ്യാനുള്ള ആമ്പിയറുമില്ല, ബാലന്‍സാണേല്‍ പണ്ടേയില്ല..പുതിയ കുടിയ വിരുദ്ധ നിയമം നടപ്പില്‍ വന്നതിനു ശേഷം കേരളത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റ്‌ 'മന്ദന്‍ പയലുകള്‍' എന്ന്‌ കുടിയന്‍മാരാല്‍ അറിയപ്പെടുന്ന കുടിയ്ക്കാത്ത പൌരന്‍മാര്‍ക്കാണത്രെ.ബോറന്‍മാരാണേലും വല്ല കപ്പലണ്ടിയും കൊറിച്ച്‌ ബാറില്‍ ഇരിയ്ക്കുകയും നന്നായി വണ്ടിയോടിയ്‌കുകയും ചെയ്യുന്ന ഈ വര്‍ഗ്ഗത്തിണ്റ്റെ സാന്നിധ്യം ,കേസിലും തടവിലും പിഴയിലും പെടാതെ വീടുകളില്‍ എത്തിപ്പെടാന്‍ വലിയ കുടിയന്‍മാര്‍ക്ക്‌ സഹായകരമാകുന്നുണ്ടത്രെ..ട്രെയിനിനു വേണ്ടെങ്കിലും KSRTC ക്കു ഞങ്ങളെ വേണമെന്നുള്ളത്‌ കുടിയന്‍മാര്‍ക്ക്‌ ആശ്വാസത്തിനു വക നല്‍കുന്നു.പതിവായി സീസണ്‍ എടുത്ത്‌ ട്രെയിനില്‍ സഞ്ചരിരിച്ചിരുന്ന മദ്യപാനികള്‍ സീസണൊക്കെ വലിച്ചെറിഞ്ഞ്‌ ആനവണ്ടിയെ അഭയം പ്രാപിച്ചിരിക്കുകയാണ്‌.KSRTC വണ്ടിയില്‍ പാമ്പുകള്‍ സ്ഥിരമായി കയറുകയും വാളും,ഉറുമിയും വീശുന്നതായും പരക്കെ റിപ്പൊര്‍ട്ട്‌ ചെയ്യുന്നുണ്ട്‌. വാളും,ഉറുമിയും തലയറുക്കാതിരിക്കാന്‍ പരിചയും ഹെല്‍മറ്റും സ്ത്രീകള്‍ക്കു പടച്ചട്ടയും KSRTC വണ്ടിയില്‍ നിര്‍ബന്ധമാക്കാന്‍ ആലോചനയുണ്ടത്രെ.അത്യുച്ചത്തില്‍  തെറി വിളിയ്‌കുന്ന കുടിയന്‍മാരുടെ കോണ്‍സണ്റ്റ്രേഷന്‍ കളയാന്‍ എഫ്‌ എം ചളുവും ആനവണ്ടിയില്‍ നിര്‍ബന്ധമാക്കുമത്രെ..
 പൊതുജന സമക്ഷം അഖില കെരളാ മദ്യപാനി അസോസിയേഷണ്റ്റെ അപേക്ഷ:
പ്രീയപ്പെട്ട അമ്മ പെങ്ങന്‍മാരെ,ശല്യപ്പെടുത്തുന്നതു പോയിട്ട്‌ സ്ത്രീകളുടെ മുഖത്തു പൊലും ഞങ്ങളിനി നോക്കില്ല,അമ്മച്ചിയാണെ സത്യം..ദയവായി മനസ്സമാധാനത്തൊടു കൂടി കുടിച്ചു മരിയ്ക്കാന്‍ അനുവദിക്കണം.KSRTC യിലെങ്കിലും ഞങ്ങളെ നിരോധിയ്ക്കല്ലെ,പ്ളീസ്‌..

Sunday, 4 March 2012

ഈ അടുത്ത കാലത്ത്‌ ..

സൂപ്പര്‍ താര പൊലിമയും പതിവു മലയാള സിനിമാ ചേരുവകളും ഇല്ലാത്ത ഒരു വ്യത്യസ്ത ചിത്രം... 'ഈ അടുത്ത കാലത്ത്‌' എന്ന അരുണ്‍ കുമാര്‍ അരവിന്ദ്‌ സംവിധാനവും മുരളി ഗോപി തിരക്കഥയും ചെയ്ത ഒരു ചെറിയ സിനിമ , മലയാള സിനിമയുടെ അടുത്ത കാലത്തുണ്ടായ ആഖ്യാന മാറ്റത്തിണ്റ്റെ ഒരു ഉത്തമ ഉദാഹരണം തന്നെയാണ്‌.മലയാള സിനിമാ ചരിത്രത്തിണ്റ്റെ സുവര്‍ണ കാലമായിരുന്ന എണ്‍പതുകളുടെ അവസാനവും തൊണ്ണൂറു കാലഘട്ടവും നോക്കുകയാണെങ്കില്‍ നമുക്കൊരു വെറിട്ട ആഖ്യാന രീതി കാണാന്‍ കഴിഞ്ഞത്‌ മഴയായും ഗന്ധര്‍വനായും മുന്തിരി വള്ളികളായും നമ്മളിലേയ്ക്കു പടര്‍ന്നു കയറിയ പത്മരാജന്‍ എന്ന ജീനിയസ്സിണ്റ്റെ ചിത്രങ്ങളിലായിരുന്നു.കഥ പറഞ്ഞു പറഞ്ഞു കൊടുത്ത്‌ തന്നെ ഒരു കഥ പറച്ചിലുകാരനാക്കിയ പത്മരാജന്‍ പറയാറുള്ള ആ അമ്മയെപ്പൊലെ,മുരളി ഗോപി എന്ന തിരക്കഥാകൃത്തിനും പൈതൃക ഗുണം കിട്ടിയിരിക്കാം. ഒരു കെട്ടുറപ്പുള്ള തിരക്കഥയുടെ മുന്‍തൂക്കം ഈ ചിത്രത്തില്‍ നമുക്കു കാണാന്‍ കഴിയുന്നുണ്ട്‌.അരുണ്‍ കുമാര്‍ അരവിന്ദ്‌ എന്ന സംവിധായകന്‍ രണ്ടാമത്തെ ചിത്രത്തിലൂടെ തണ്റ്റെ പ്രതിഭ ശരി വയ്ക്കുന്ന പ്രകടനം കാഴ്ച വച്ചിരിക്കുകയാണ്‌.ആറു വശങ്ങളുള്ള ഒരു റുബിക്‌ ക്യൂബ്‌ പോലെ ജീവിതത്തിണ്റ്റെ നാനാ തുറകളിലുള്ള ആറു വ്യക്തികളുടെ ജീവിതം ഈ പുതു തലമുറ ചിത്രം എടുത്തു കാട്ടുന്നുണ്ട്‌.'ജീവിതം ഒരു റുബിക്‌ ക്യൂബ്‌ പോലെയാണ്‌.എണ്ണമറ്റ ട്വിസ്റ്റുകളുണ്ടാകും അതില്‍.ഒരിക്കല്‍ അതു ശരിയായ രൂപത്തില്‍ എത്തിയാല്‍ ഏതു വശത്തു നിന്നു നോക്കിയാലും അതിനു പൂര്‍ണ രൂപം കൈ വന്നിരിക്കും'.ഈ വരികളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട്‌ പ്രേക്ഷകരെ വ്യത്യസ്ത ആസ്വാദന തലത്തിലേക്ക്‌ എത്തിക്കുവാന്‍ സിനിമയ്ക്കു കഴിയുന്നു.ഒരു വലിയ കഥാബീജമുള്ള സിനിമയേ നല്ല സിനിമയാകൂ എന്ന മലയാളിയുടെ സ്ഥിരം പല്ലവിയെ അവഗണിച്ചു കൊണ്ടു തീര്‍ത്തും പുതു തലമുറക്കു ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ചെറിയ ജീവിത സന്ദര്‍ഭങ്ങളെ കൊര്‍ത്തിണക്കി ഒരു ത്രില്ലര്‍ നമുക്കു സമ്മാനിക്കുവാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്‌.ജീവിക്കാന്‍ വേണ്ടി പല വേഷവും കെട്ടിയാടുന്ന വിഷ്‌ണു എന്ന സാധരണക്കാരന്‍(ഇന്ദ്രജിത്ത്‌),ഭര്‍ത്താവിണ്റ്റെ വരുമാന മാര്‍ഗങ്ങളില്‍ തൃപ്തയല്ലാത്ത ഭാര്യ രമണി(മൈഥിലി),സമൂഹത്തില്‍ ഉന്നതനായ ആശുപത്രി ഉടമയും എന്നാല്‍ കുടുംബ ജീവിതത്തില്‍ മാനസിക-ലൈംഗിക വൈകല്യങ്ങള്‍ പ്രകടിപ്പിക്കുന്ന അജയ്‌ കുര്യന്‍(മുരളി ഗോപി),ഭര്‍ത്താവില്‍ നിന്നും മാനസികവും ശാരീരികവുമായ ഒരു സംതൃപ്തിയും കിട്ടാത്ത  അജയ്‌ കുര്യണ്റ്റെ സുന്ദരിയായ ഭാര്യ മാധുരി(തനുശ്രീ ഘോഷ്‌).അവളെ കെണിയില്‍ വീഴ്ത്താന്‍ വലയും വിരിച്ചിരിക്കുന്ന രുസ്തം(നിഷാന്‍),തണ്റ്റെ വ്യക്തിത്വത്തിനു അമിത പ്രാധാന്യം കൊടുക്കുന്ന സിറ്റി പോലീസ്‌ കമ്മീഷണര്‍ ടോം ചെറിയാന്‍ (അനൂപ്‌ മേനോന്) എന്നിവരുടെ സമാന്തര ജീവിതങ്ങളും അവരുടെ ആകസ്മിക ബന്ധപ്പെടലുകള്‍ ഉണ്ടാക്കുന്ന സസ്പെന്‍സ്‌ നിറഞ്ഞ മുഹൂര്‍ത്തങ്ങളിലൂടെ സിനിമ മുന്നോട്ട്‌ പോകുന്നു.തങ്ങളുടെ വേഷങ്ങള്‍ ഇന്ദ്രജിത്തും,മുരളി ഗോപിയും,നിഷാനും മികച്ചതാക്കി.വാട്സണ്‍ എന്ന ഗുണ്ട വേഷം ചെയ്ത ബൈജുവിണ്റ്റെ പ്രകടനവും നന്നായി.പിന്നെ എടുത്തു പറയേണ്ട ഒരു കാര്യം ആദ്യ പകുതി കഥാ പാത്രങ്ങളുടെ പരിചയപ്പെടുത്തലുകളിലൂടെ നീണ്ടു പൊയി, എന്നാല്‍ പോലും പ്രേക്ഷകരെ പിടിച്ചിരുത്താനും തണ്റ്റെ തന്നെ ചിത്രസന്നിവേശ മികവിലൂടെ രണ്ടാം പകുതി മികച്ചതാക്കാനും സംവിധായകനു കഴിഞ്ഞു.ഷെഹ്നാദ്‌ ജലാലിണ്റ്റെ ഛായാഗ്രഹണ മികവും ഗോപി സുന്ദറിണ്റ്റെ പശ്ചാത്തല സംഗീതവും ചിത്രതിന്‌ പുത്തനുണര്‍വു നല്‍കിയിട്ടുണ്ട്‌.മലയാളിയുടെ പതിവു ചേരുവാ സിനിമകളെ വെല്ലുവിളിക്കുന്ന ഇത്തരം മള്‍ട്ടി നരേറ്റീവ്‌  സിനിമകള്‍ പ്രൊത്സാഹിപ്പിക്കെണ്ടത്‌ നമ്മുടെ കടമയാണ്‌..എന്തായാലും ഈ അടുത്ത കാലത്തു കണ്ട നല്ല ഒരു സിനിമയാണ്‌  'ഈ അടുത്ത കാലത്ത്‌ ' എന്ന ഈ അരുണ്‍ കുമാര്‍ അരവിന്ദ്‌ ചിത്രം.
Related Posts Plugin for WordPress, Blogger...